എല്ലാ നല്ലവരായ കൂട്ടുകാര്‍ക്കും സ്വാഗതം

ഇ-മെയില്‍ ലിങ്ക്

Wednesday, September 9, 2009

ഒരു ഡോളറിന്‌ ഒരു ചുടുചുംബനം!!


മെല്‍ബണ്‍: സാമ്പത്തികമാന്ദ്യത്തിന്റെ ഇക്കാലത്ത്‌ ഏത്‌ ബിസിനസും ആരംഭിക്കുമ്പോള്‍ ആരും രണ്ടാമതൊന്ന്‌ ചിന്തിയ്‌ക്കും. പച്ചപിടിക്കുമോ അതോ പൊളിയുമോ.

എന്തായാലും ആരും ആത്മവിശ്വാസത്തോടെ പുതുയ സംരംഭങ്ങളൊന്നും തുടങ്ങാനിടയില്ല. എന്നാലിതാ ആസ്‌ത്രേലിയയിലെ ഒരു യുവാവ്‌ വളരെ ആത്മവിശ്വാസത്തോടെ അതിനൂതനമായ ഒരു ബിസിനസ്‌ തുടങ്ങിയിരിക്കുന്നു.

രണ്ടാഴ്‌ചമാത്രമേ ആയുള്ള ഈ ബിസിനസ്‌ തുടങ്ങിയിട്ട്‌. വമ്പന്‍ കെട്ടിടത്തില്‍ വലിയ സെറ്റപ്പിലാണ്‌ ബിസിനസെന്ന്‌ തെറ്റിദ്ധരിക്കരുത്‌. ഇത്‌ വെറുമൊരു വഴിയോരക്കച്ചവടം. പക്ഷേ കച്ചവടം നടത്തുന്നതെന്താണെന്ന്‌ കേട്ടാല്‍ ആരും ഒന്ന്‌ അന്തിച്ചുപോകും. ചുംബനം. അതാണ്‌ കച്ചവടം.

ഇരുപത്തിനാലുകാരനായ ലാച്‌ലാന്‍ ക്രിസ്റ്റിയാണ്‌ ചുംബനക്കച്ചവടം തുടങ്ങിയിരിക്കുന്നത്‌. മെല്‍ബണ്‍ നഗരത്തിലെ ക്യൂന്‍ വിക്ടോറിയ കെട്ടിടത്തിന്‌ സമീപത്തിരുന്നാണ്‌ ക്രിസ്റ്റി ബിസിനസ്‌ നടത്തുന്നത്‌. ഒരു ഡോളര്‍ നിരക്കിലാണ്‌ ചുംബനം വില്‍ക്കുന്നത്‌. തുടക്കമായതിനാല്‍ ദിവസം അഞ്ചോ പത്തോ ഡോളര്‍ മാത്രമേ ഒക്കുന്നുള്ളുവെന്നാണ്‌ ക്രിസ്‌റ്റി പറയുന്നത്‌.

പക്ഷേ ഈ ബിസിനസ്‌ പച്ചപിടിക്കുമെന്ന നല്ല ആത്മവിശ്വാസത്തിലാണ്‌ കക്ഷി. പുതിയ ബിസിനസല്ലേ പരിചയിച്ചുവരാന്‍ ആളുകള്‍ കുറച്ച്‌ സമയമെടുക്കും എന്നാണ്‌ ക്രിസ്റ്റി പറയുന്നത്‌. ക്രിസ്റ്റിയെ സംബന്ധിച്ച്‌ ഇതൊരു വെറും ബിസിനസല്ല ഒരു സാമൂഹിക പരീക്ഷണം കൂടിയാണ്‌.

ഇത്തരമൊരു ബിസിനസിനോട്‌ ആളുകള്‍ എങ്ങനെ പ്രതികരിക്കുമെന്നറിയുകയാണ്‌ തന്റെ പ്രധാന ലക്ഷ്യമെന്ന്‌ ക്രിസ്റ്റി പറയുന്നു. ചുംബനം മനോഹരമായ ഒരു അനുഭവമാണ്‌. ചുംബനത്തിലൂടെ തെറ്റായ സാമൂഹ്യ കാഴ്‌ചപ്പാടുകളെ തച്ചുടയ്‌ക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുകയെന്ന ദൗത്യമാണ്‌ ഞാന്‍ ഏറ്റെടുത്തിരിക്കുന്നത്‌- ക്രിസ്‌റ്റി പറയുന്നു.

ചുംബനം വാങ്ങാന്‍ സ്‌ത്രീകള്‍ മുന്നോട്ടുവരുന്നുണ്ടെങ്കിലും ചുണ്ടോടുചുണ്ടുചേര്‍ത്ത്‌ ചുംബിക്കാന്‍ ഇവര്‍ ധൈര്യം കാണിക്കുന്നില്ലെന്ന്‌ ക്രിസ്റ്റി പരാതി പറയുന്നു. മാത്രമല്ല ചിലര്‍ ചുംബനം വാങ്ങാതെ പണം തന്നിട്ടുപോവുകയാണെന്നും ഇദ്ദേഹം പറയുന്നു.

എന്തായാലും ധൈര്യമുള്ള തരുണികള്‍ മുന്നോട്ടുവരുമെന്നുതന്നെയാണ്‌ ക്രിസ്‌റ്റിയുടെ പ്രതീക്ഷ. ഇനി വല്ല കാമുകിമാരെയും ഒപ്പിച്ചെടുക്കാനുള്ള ഏര്‍പ്പാടാണോ ഇതെന്ന്‌ ചോദിച്ചാല്‍ അല്ലേയല്ലെന്നാണ്‌ ക്രിസ്‌റ്റി പറയുക. ലക്ഷ്യം സാമൂഹിക നവോത്ഥാനം മാത്രം.

ഫ്രീ ഹഗ്‌ മൂവ്‌മെന്റിന്റെ പ്രചാരകന്‍ ജുവാന്‍ മാന്‍ ആണ്‌ ക്രിസ്റ്റിയുടെ പ്രചോദനം. 2004ല്‍ സിഡ്‌നിയിലെ പിറ്റിസെന്റ്‌മാളില്‍ തുടങ്ങിയ ഇദ്ദേഹത്തിന്റെ സൗജന്യ ആലിംഗനം ഫ്രീ ഹഗ്‌ മൂവ്‌മെന്റ്‌ എന്ന പേരില്‍ പിന്നീട്‌ വലിയ പ്രസ്‌താനമായി വളര്‍ന്നിരുന്നു.
(ഒരു മെയില്‍ വഴി കിട്ടിയത്‌ )